Friday 14 October 2011

വാസ്‌കോ ഡ ഗാമ ദാ ഇവിടെ ഇങ്ങനെ...





















അഞ്ഞൂറില്‍പരം വര്‍ഷങ്ങള്‍ക്കുമുമ്പ് സാഹസികതയും നിശ്ചയദാര്‍ഢ്യവും മാത്രം കൈമുതലാക്കി ഇന്ത്യന്‍ മഹാസമുദ്രം മുറിച്ചുകടന്ന് രത്‌നങ്ങളുടെയും രത്‌നം പതിച്ച കൊട്ടാരങ്ങളുടെയും നാടായ ഇന്ത്യയിലേക്ക് സമുദ്രമാര്‍ഗ്ഗം കണ്ടുപിടിച്ച പോര്‍ച്ചുഗീസ് നാവികന്‍ വാസ്‌കോ ഡ ഗാമ ഇന്ത്യയില്‍ ആദ്യമായി കാലുകുത്തിയ കാപ്പാട്ടേക്കാണ് ഈ യാത്ര.


കോഴിക്കോട്-കണ്ണൂര്‍ നാഷണല്‍ ഹൈവേയില്‍ 16 കിലോമീറ്റര്‍ യാത്രചെയ്ത് തിരുവങ്ങൂര്‍ ഓവര്‍ബ്രിഡ്ജിന് ഇടതു വശത്തേക്കുള്ള റോഡിലേക്കിറങ്ങിയാല്‍ ഈ ബോര്‍ഡ് കാണാം.



ഇവിടെനിന്ന് രണ്ടുമിനിട്ട് ഡ്രൈവ് ചെയ്താല്‍ കാപ്പാട് ബീച്ചിലെത്താം.

 












1498 ല്‍ ഗാമയുടെ കൂടെ നൂറ്റാണ്ടുകള്‍ നീണ്ട വൈദേശിക ഭരണവും കൂടിയാണ് ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയത്. മൂന്ന് കപ്പലുകളും നൂറ്റി എഴുപതോളം ആളുകളുമായാണ് ഗാമ കാപ്പാടെത്തിയത്.

കാപ്പാട് ബീച്ചിനെക്കുറിച്ച് ആദ്യമായി പറയാനുള്ളത് ഇതൊരു ക്ലീന്‍ ബീച്ച് ആണ് എന്നതാണ്. സാധാരണ ഒരു മത്സ്യബന്ധന കടപ്പുറത്തുകാണുന്ന ഒരു തരത്തിലുള്ള മാലിന്യങ്ങളും ഈ ചെറിയ ബീച്ചിലില്ല. ചെറിയ പാര്‍ക്കിംഗ് സൗകര്യമുണ്ട്.








ഫൈബര്‍ബോട്ടുകള്‍ കടലിലും കരയിലുമായി വിശ്രമിക്കുന്നു. ഇവിടെ കടല്‍ ശാന്തമാണ്, വേരുകള്‍ മണ്ണിനു വെളിയിലേക്കുയര്‍ത്തി കടലിനെ നോക്കി നില്‍ക്കുന്ന കാറ്റാടി മരങ്ങള്‍ നിറഞ്ഞ, ശാന്തമായ നീലക്കടല്‍. വേണമെങ്കില്‍ കടലില്‍ ഒരു കുളിയൊക്കെയാവാം. കടലില്‍ അങ്ങിങ്ങ് തലയുയര്‍ത്തിനില്‍ക്കുന്ന പാറകള്‍ ശ്രദ്ധിക്കണമെന്നുമാത്രം.














വിവിധയിനം സസ്യ-ജീവജാലങ്ങള്‍ നിറഞ്ഞ കാപ്പാട് ബീച്ച് ജീവശാസ്ത്രവിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഉത്തമ പഠനകേന്ദ്രം തന്നെയാണ്.
  














ഞങ്ങള്‍ പഠിച്ച ആറാം ക്ലാസ് ബുക്കിലെ വാസ്‌കോ ഡ ഗാമ ഇറങ്ങിയ സ്ഥലം(സ്മാരകം) കണ്ടുപിടിക്കാനാണ് ഏറെ പണിപ്പെടേണ്ടിവന്നത്. ഒടുവില്‍ തിരിച്ചുപോരുമ്പോഴാണ് വീടുകളുടെ ചുറ്റുമതിലുകള്‍ക്കു നടുവില്‍കിടന്ന് ശ്വാസംമുട്ടുന്ന ഗാമയെ കണ്ടെത്തിയത്.. ദാ ഇവിടെ ഇങ്ങനെ...'Vasco da Gama landed here, Kappkadavu, in the year 1498'
കപ്പക്കടവ് ആണ് പീന്നീട് കാപ്പാട് ആയി ചുരുങ്ങിയത്.

1 comment: